ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിച്ചു . പാതിരാ കുർബാനയിൽ പങ്കെടുത്തത് ആയിരങ്ങൾ ..
കാഞ്ഞിരപ്പള്ളി : ലോകമെമ്പാടും യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന പുണ്യദിനമായ ക്രിസ്തുമസ് രാത്രിയിൽ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബ്ബാനയ്ക്കൊപ്പം ഉണ്ണീശോയെ തീകായൽ ചടങ്ങും, ദേവാലയത്തിനു ചുറ്റും ഉണ്ണീശോയെയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാത്രി 12 മണിക്ക് ആരംഭിച്ച തിരുകർമ്മങ്ങൾ 2 മണിയോടെ അവസാനിച്ചു . അതിനമോഹരമായ പുൽക്കൂടും ദേവാലയത്തിൽ നിർമ്മിച്ചിരുന്നു.
ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്.
ബുധനാഴ്ച വൈകുന്നേരം മുതൽ തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. .\പ്രത്യേക പ്രാർഥനയും ദിവ്യബലിയും തീ ജ്വാല ശുശ്രൂഷയും പ്രദക്ഷിണവുമെല്ലാം തിരുക്കർമങ്ങളുടെ വിവിധ പള്ളികളിൽ ഭാഗമായി നടന്നു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് റാലികൾ, പപ്പാമാരുടെ സംഗമം, സമ്മേളനങ്ങൾ, കരോൾ സർവീസുകൾ എന്നിവയും വിവിധയിടങ്ങളിൽ നടന്നു . വിവിധ ക്രൈസ്തവ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രധാന ടൗണുകളിൽ ക്രിസ്മസ് ആഘോഷം നടത്തിയത് .
ക്രിസ്മസ് തലേന്ന് വിപണികളും ഏറെ സജീവമായിരുന്നു. മത്സ്യം, മാസം, പച്ചക്കറി വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. കേക്ക് തന്നെയാണ് വിപണിയിലെ താരം. വ്യത്യസ്തതകളുമായി കേക്ക് വിപണി സജീവമാണ്.
