മെത്രാഭിഷേക രജതജൂബിലി ദിനത്തിൽ കൃതജ്ഞതാബലി അർപ്പിച്ച് മാർ മാത്യു അറയ്ക്കൽ.
കാഞ്ഞിരപ്പള്ളി : വ്യത്യസ്തമായ സാഹചര്യങ്ങളിൽ പ്രത്യാശയോടെ മുന്നോട്ട് നീങ്ങുന്നതിന് വിശ്വാസ ബോധ്യമാണ് കരുത്തു പകരുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്നു മാത്യു അറയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട പരിശുദ്ധ കുർബാനയിൽ സന്ദേശം നല്കുകയായിരുന്നു. ദൈവപരിപാലനയെ കൃതഞ്ജതയോടെ സ്മരിക്കുന്നു.ഏകരായല്ല, കൂട്ടായ്മയിലാണ് സഭയിലെ ദൗത്യം പൂർത്തിയാകുന്നത്.ദൈവഹിതം നിറവേറ്റപ്പെടുന്നതിന് സഹകാരികളായി വർത്തിച്ച വൈദികർ, സന്യസ്തർ, അത് മായരുൾപ്പെടുന്ന ദൈവജനത്തിന്റെ ശുശ്രൂഷകളെ ഹൃദയപൂർവം സ്മരിക്കുന്നുവെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. കുര്യൻ താമരശ്ശേരി, മൈനർ സെമിനാരി റെക്ടർ ഫാ. ജയിംസ് തലച്ചെല്ലൂർ, മോൺസിഞ്ഞോർ ജോർജ് ആലുങ്കൽ, വിവിധ തലങ്ങളിൽ നിന്നുള്ള വൈദിക-സന്യസ്ത പ്രതിനിധികൾ, അത്മായ പ്രതിനിധികൾ എന്നിവർ പരിശുദ്ധ കുർബാനത്തിൽ പങ്കുചേർന്നു.
മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ 2001 ഫെബ്രുവരി 9 ന് മാർ മാത്യു അറയ്ക്കൽ മെത്രാനായി അഭിഷിക്തനായി. മാർ മാത്യു വട്ടക്കുഴി,മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരായിരുന്നു. സീറോ മലബാർ സഭയുടെ മേജർ ബിഷപ്പായിരുന്ന മാർ വർക്കി വിതയത്തിൽ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായുള്ള സ്ഥാനാരോഹണ ശുശ്രൂഷ നടത്തപ്പെട്ടു.
