കടയുടെ ഉദ്ഘാടന ദിവസം നിയന്ത്രണം വിട്ട കാർ കടയുടെ ഉള്ളിലേക്ക് ഇടിച്ചു കയറി അപകടം.
വാഴൂർ: നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി കാർ യാത്രികരടക്കം ഏഴ് പേർക്ക് പരിക്ക്. ദേശീയപാതയിൽ വാഴൂർ പതിനേഴാംമൈലിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പുതുതായി ആരംഭിച്ച അരീക്കൽതാഴെ രതീഷിന്റെ ദേവൂസ് കളക്ഷൻസ് എന്നസ്റ്റേഷനറി കടയിലേക്കാണ് കാറിടിച്ച് കയറിയത്. ഇതിന് ശേഷം സമീപത്തെ ശ്രീദേവി ഹോട്ടലിലേക്ക് ഇടിച്ചു കയറിയാണ് കാർ നിന്നത്. ഹോട്ടലിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
കൊടുങ്ങൂർ ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോയ കാളകെട്ടി സ്വദേശികൾ സഞ്ചരിച്ച കാർ ദിശതെറ്റി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയ്ക്ക് മുൻപിൽ നിന്ന രതീഷ് ചന്ദ്രൻ (43), ബന്ധു തുമരംപാറ പുത്തൻവീട്ടിൽ രഞ്ജിത്ത് (42), സമീപത്തെ ഹോട്ടലുമടമ അഖിൽ മുരളിയുടെ മകൾ നൈനിക (ഒന്നര), കട ഉദ്ഘാടനത്തിന് വന്ന രതീഷിന്റെ സുഹൃത്തിന്റെ മകൻ ഷാവോ (അഞ്ച്), കാർ യാത്രികരായ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, സെബി മാത്യു (45), കാളകെട്ടി സ്വദേശി ചാൾസ് ജോസഫ് (61) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ രതീഷിനെയും രഞ്ജിത്തിനെയും കോട്ടയത്തെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുചക്രവാഹനങ്ങളും തകർന്നു. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് മേൽനടപടി സ്വീകരിച്ചു.
