ആരോഗ്യപ്രവർത്തകർക്കുവേണ്ടിയുള്ള കെഎസ്ആർടിസി സർവീസ് നിലച്ചു
മുണ്ടക്കയം: ആരോഗ്യപ്രവർത്തകർക്കുവേണ്ടി പൊൻകുന്നം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന മുണ്ടക്കയം – മെഡിക്കൽ കോളജ് കെഎസ്ആർടിസി സർവീസ് തിങ്കളാഴ്ച മുതൽ നിലച്ചു. ലോക്ഡൗൺ കാലത്ത് ആരോഗ്യപ്രവർത്തകരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും നിർദേശപ്രകാരമാണ് ബസ് സർവീസ് ആരംഭിച്ചത്.
രാവിലെ 5.15ന് സർവീസ് ആരംഭിച്ചിരുന്ന ഈ ബസ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, പാന്പാടി താലൂക്ക് ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, മാതാ, കാരിത്താസ്, മേരിക്വീൻസ്, ശാന്തിനികേതൻ, മെഡിക്കൽ സെന്റർ തുടങ്ങി നിരവധി ആശുപത്രികളിലെ ജീവനക്കാർക്ക് കൃത്യസമയത്ത് ഡ്യൂട്ടിക്ക് ഹാജരാകുവാൻ സഹായകരമായിരുന്നു. ലോക്ഡൗൺകാലത്ത് ആരോഗ്യപ്രവർത്തകർക്ക് അനുവദിച്ച ബസ് ആണെങ്കിലും മെഡിക്കൽ കോളജ് ഒപി സമയത്ത് ഡോക്ടറെ കണ്ട് തിരികെവരുവാൻ രോഗികൾക്കും ബസ് ഏറെ പ്രയോജനകരമായിരുന്നു.
മറ്റുള്ള സർവീസിനെക്കാളും യാത്രക്കാർ ഉണ്ടായിരുന്ന ബസ് പലപ്പോഴും ആളുകൾ നിറഞ്ഞാണ് സർവീസ് നടത്തുന്നതെങ്കിലും നഷ്ടമാണെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നടത്തിക്കൊണ്ടിരുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ് നിലച്ചത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് നേരത്തെ തന്നെ ഈ സർവീസിനോട് താൽപ്പര്യമില്ലായിരുന്നെന്ന് ആരോപണമുണ്ട്. പലപ്പോഴും കെഎസ്ആർടിസി ജീവനക്കാരും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള തർക്കത്തിനും കാരണമായിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള ഈ സർവീസ് എത്രയും വേഗം പുനഃസ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം.
എന്നാൽ, സ്വകാര്യ ബസ് സർവീസ് സാധാരണ നിലയിലായതോടെയാണ് പ്രത്യേക സർവീസ് നിർത്തലാക്കുന്നതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. 12000 രൂപവരെ കളക്ഷൻ ഉണ്ടായിരുന്ന ബസിന് ഇപ്പോൾ 5000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
