കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോർട്‌സ് സ്‌കൂളിന് 27.70 കോടി രൂപയുടെ സാങ്കേതിക അനുമതിയായി : ഡോ.എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി : കുന്നംഭാഗം സ്‌പോർട്‌സ് സ്‌കൂൾ നിര്‍മ്മാണത്തിനുള്ള 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിർമ്മാണം നടത്തുന്നത്. ഈ മാസം തന്നെ ടെണ്ടർ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.

സ്‌പോർട്‌സ് സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്‌ബോൾ സിന്തറ്റിക് ടര്‍ഫ്, സ്‌പോർട്‌സ് സ്‌കൂളിലെ കുട്ടികൾക്കും കോച്ചുമാർക്കുമുള്ള ഹോസ്റ്റലുകൾ, മൾട്ടിപ്പർപ്പസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്‌പോർട്‌സ് ബിൽഡിങ്ങ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കിഫ്ബിയുടെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തികള്‍ക്കായുള്ള സ്‌പെഷ്യല്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. പ്രസ്തുത സ്ഥലത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂള്‍ കെട്ടിടത്തിന് പകരമായി എം എല്‍ എ ഫണ്ടില്‍ നിന്ന് 3 കോടി 70 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം പൂര്‍ത്തിയാക്കി. പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എല്‍പി സ്‌കൂളിന്റെ 1 മുതല്‍ 4 വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ 5 മുതല്‍ 10 വരെ ക്ലാസുകളും സ്‌പോര്‍ട്്‌സ് സ്‌കൂളിന്റെ 7 മുതല്‍ 10 വരെ ക്ലാസുകളും നടത്തുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും അതിലേക്ക് മാറ്റുകയും ചെയ്തു.

സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞ് അതിലേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സകൂള്‍ പ്രവേശനം ലഭിക്കും. സംസ്ഥാനത്ത് നിന്ന് ഭാവിയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഈ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് ശ്രമം തുടരുന്നതായും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

error: Content is protected !!