വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദി സമാപന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്തു.
വെളിച്ചിയാനി: വിശ്വാസതീക്ഷ്ണതയും മാതൃകാജീവിതവുമാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നൂറ് വർഷങ്ങൾ പൂർത്തിയാക്കിയ വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദി സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മക്കൾ വഴിതെറ്റി പോകാതെ ഇരിക്കുവാൻ കുടുംബവും സമൂഹവും അവർക്ക് കാവലാളായി നിൽക്കണം. ഈശോയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിശ്വാസത്തിൽ വളരുവാൻ കഴിയണമെന്നും ഫ്രാൻസിസ് അസീസിയുടെ ജീവിത മാതൃക നമ്മുക്ക് പ്രചോദനമായിരിക്കണമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
പൂർവികരുടെ വിശ്വാസ തീക്ഷ്ണത വരും തലമുറയ്ക്ക് കൈമാറാനും ആ മാതൃകയനുസരിച്ച് ജീവിക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. നൂറ് വർഷക്കാലം ഇടവക വെളിച്ചിയാനിക്കും സമീപപ്രദേശങ്ങൾക്കും നൽകിയ നല്ല മാതൃക പ്രത്യേകം സ്മരിക്കേണ്ടതാണെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി ആമുഖപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ, അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് പാലുക്കുന്നേൽ, ജൂബിലി കമ്മിറ്റി കൺവീനർ പ്രഫ. സാജു ജോസഫ് കൊച്ചുവീട്ടിൽ, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, സജി കുരീക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഇടവകയ്ക്ക് സ്ഥലം ദാനമായി നൽകിയ പരേതരായ കല്ലുക്കുന്നേൽ ഉലന്നാൻ മത്തായി വൈദ്യർ, കെ.ജെ. തോമസ് കൊല്ലംകുളം, ജയിംസ് ജേക്കബ് കൊല്ലംകുളം, പി.വി. ജോസഫ് പ്ലാപ്പള്ളിൽ, ജോർജുകുട്ടി മഠത്തിനകം, നീറണാക്കുന്നേൽ കരുവിള ജോസഫ്, ജെ.കെ. നീറണാക്കുന്നേൽ (കൊച്ചേട്ടൻ) എന്നിവർക്കുവേണ്ടി കുടുംബാംഗങ്ങൾ ആദരവ് ഏറ്റുവാങ്ങി. വിശ്വാസജീവിത അധ്യാപക പരിശീലന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ വർഗീസ് കൊച്ചുകുന്നേൽ, കായിക രംഗങ്ങളിൽ മികവ് തെളിയിച്ച എബിൻ കുര്യൻ, ജൂവൽ തോമസ് എന്നിവരെയും മാർ ജോസ് പുളിക്കൽ ഉപഹാരം നൽകി ആദരിച്ചു.
