പൊൻകുന്നത്ത് വീണ്ടും അപകടം; ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി
പൊൻകുന്നം : പൊൻകുന്നം ദേശീയപാത 183-ലേക്ക് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത സംഗമിക്കുന്ന ട്രാഫിക് ജങ്ഷനിലെ ഡിവൈഡർ, സ്ഥലപരിചയം ഇല്ലാത്ത ഡ്രൈവർമാർക്ക് അപകടകെണിയാകുന്നു കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയുടെ കാർ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് ബസ് ഡിവൈഡറിലൂടെ കയറിയത്. ആർക്കും പരിക്കില്ല.
പാലാ ഭാഗത്തുനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കാണ് ഡിവൈഡർ കെണിയാകുന്നത്. ഇവിടെ അടയാള ബോർഡില്ലാത്തതിനാൽ രാത്രിയാത്രയിൽ ഡിവൈഡർ ദൃശ്യമാകില്ല. അതിനാൽ ഉയരം കുറവായ ഡിവൈഡർ ജങ്ഷനിലെ വെളിച്ചക്കുറവ് മൂലം കാണാനാവില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
സൂചന ബോർഡ് സ്ഥാപിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങളുണ്ടാവും. ദേശീയപാതയിൽ നിന്ന് പി.പി.റോഡിലേക്ക് വാഹനങ്ങൾ തിരിഞ്ഞുകയറാനും വൺവേയുണ്ട്. അവിടെയും വ്യക്തമായ അടയാള ബോർഡുകളില്ല. രാത്രി വൺവേ തെറ്റിച്ച് പാലാ റോഡിലേക്ക് വാഹനങ്ങൾ കയറുന്നതും അപകടത്തിന് കാരണാകുന്നുണ്ട്.
