മാലിന്യം നിറഞ്ഞ് പഴയിടം കോസ് വേ.
പൊൻകുന്നം: കനത്ത മഴയിൽ മലയോരമേഖലയിൽ നിന്ന് മണിമലയാറിലൂടെ ഒഴുകിയെത്തിയ മാലിന്യം മുഴുവൻ പഴയിടത്ത് അടിഞ്ഞു. പഴയിടം കോസ് വേയിൽ തങ്ങി നിൽക്കുന്ന മാലിന്യം ദിവസങ്ങളോളം ഇനി പ്രദേശവാസികൾക്ക് ദുരിതമാകും. എല്ലാ മഴയിലും ഇവിടെ മാലിന്യം അടിഞ്ഞുകൂടി നാട്ടുകാർക്ക് ദുസ്സഹമാകുകയാണ്.
തടി, പ്ലാസ്റ്റിക്, വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കൾ, മണിമലയാറിന്റെ തീരത്തെ കടകളിൽ നിന്ന് തള്ളുന്നവ തുടങ്ങി ടൺ കണക്കിന് മാലിന്യമാണ് എത്തുന്നത്. നാട്ടുകാർ പരാതിപ്പെടുമ്പോൾ അധികൃതർ മാലിന്യം നീക്കാൻ ഏൽപ്പിക്കുന്നവർ പാലത്തിനടിയിലൂടെ ജെസിബി ഉപയോഗിച്ച് ഇവ മണിമലയാറ്റിലൂടെ തന്നെ ഒഴുക്കിവിടുകയാണ് രീതി. ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ ആരും കൃത്യമായ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
പാലത്തിന് ഉയരം കുറവായതിനാൽ വെള്ളം നിറഞ്ഞ് ഒഴുകുമ്പോൾ തൂണുകളിൽ തട്ടിയാണ് ഇവ അടിയുന്നത്. വെള്ളം കൂടുമ്പോൾ പാഴ് വസ്തുക്കൾ അടിഞ്ഞുകിടക്കുന്നതിനാൽ പാലത്തിന് മുകളിലൂടെ കയറി ഒഴുകും. ഇതുമൂലം കൈവരി നശിക്കുന്നതും പതിവാണ്.
