മതമ്പയിൽ കാട്ടാനകളെയും മറ്റു വന്യമൃഗങ്ങളെയും ശല്യം രൂക്ഷം; പേടിച്ച് ജനങ്ങൾ നാടു വിടുന്നു..
മുണ്ടക്കയം ഈസ്റ്റ് : വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതോടെ കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ മതമ്പയിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറുന്നതിന്റെ തോത് നാൾതോറും കൂടുകയാണ് . ഇവിടേക്ക് ഉണ്ടായിരുന്ന ബസുകളും സർവീസ് നിർത്തി. ഇപ്പോൾ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഇടപെടലിനെ തുടർന്ന് തൊഴിലാളികൾക്ക് ആശ്വാസമായി ഒരു ബസ് മതമ്പയിൽ എത്തുന്നുണ്ട്.
മതമ്പ പള്ളിയുടെ എതിർവശത്തെ മലയിൽ പതിവായി ഒരു ഒറ്റയാനെ കാണുവാൻ സാധിക്കും . ഫെബ്രുവരി 10നാണ് ഇതേ ആന ചെന്നാപ്പാറ കൊമ്പൻപാറയിൽ സോഫിയയെ ആക്രമിച്ച് ജീവനെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പല തവണ ആനയെ വനത്തിലേക്ക് ഓടിക്കാൻ ശ്രമം നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി കുട്ടിയാനകൾ ഉൾപ്പെടെ 19 ആനകളുടെ കൂട്ടം പ്രദേശത്ത് എത്തിയിരുന്നു.
എസ്റ്റേറ്റ് കെട്ടിടത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. സമീപത്തെ വൈദ്യുതി പോസ്റ്റ് തള്ളി മറിച്ചിടാൻ ശ്രമിച്ചു. ഇവിടെ താമസിച്ചിരുന്ന ചന്ദ്രനും കുടുംബവും സമീപത്തെ ലയത്തിലേക്കു താമസം മാറിയിരുന്നതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. പകൽ സമയങ്ങളിൽ ഈ പ്രദേശത്ത് കൂടി പോകാൻ തൊഴിലാളികളും ഭയക്കുകയാണ്. കുട്ടികൾ സ്കൂളിൽ പോകുന്ന വഴികളിലാണ് പലപ്പോഴും ആനകൾ നിലയുറപ്പിക്കുന്നത്. സമീപമുള്ള കൊമ്പുകുത്തി, ചെന്നാപ്പാറ, കൊയ്നാട് പ്രദേശങ്ങളിലും കാട്ടാനകൾ എത്താറുണ്ട്.
