കാഞ്ഞിരപ്പള്ളിക്ക് അഭിമാനം ; എം.ദീപു കണ്ടുപിടിച്ച പരിസ്ഥിതി സൗഹൃദ, അപകടരഹിത ബാറ്ററിക്ക് കൊറിയയുടെ പേറ്റന്റ്
കാഞ്ഞിരപ്പള്ളി : മൊബൈൽ ഫോണുകളിലും വൈദ്യുത വാഹനങ്ങളിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ – അപകടരഹിത ബാറ്ററികൾ കണ്ടുപിടിച്ചതിനു മലയാളി യുവാവിനു ദക്ഷിണ കൊറിയൻ സർക്കാരിന്റെ പേറ്റന്റ്. ആസിഡ് ഉപയോഗിച്ചുള്ള ഇലക്ട്രോലൈറ്റുകൾ ദ്രവരൂപത്തിൽ അടങ്ങിയിരിക്കുന്ന ലിഥിയം പോളിമർ ബാറ്ററികളാണ് ഇപ്പോൾ കൂടുതലായും വിപണിയിലുള്ളത്. ഇതിനു പകരം പൂർണമായും വെള്ളത്തിൽ നിന്നു വിഘടിപ്പിച്ച് എടുക്കുന്ന ഖരരൂപത്തിലുള്ള ഇലക്ട്രോലൈറ്റുകൾ ലിഥിയവുമായി യോജിപ്പിച്ച് നിർമിക്കുന്ന ബാറ്ററി കണ്ടുപിടിച്ചതിനാണ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ എം. ദീപുവിനു പേറ്റന്റ് ലഭിച്ചത്.
ലിഥിയം പോളിമർ ബാറ്ററികൾ ചുട് കുടുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിക്കാറുണ്ട്. ബാറ്ററിയുടെ ചുടു കൂടി വാഹനങ്ങൾ കത്തിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. ദീപു നിർമിച്ച ബാറ്ററിയിൽ വെള്ളത്തിൽ നിന്നുള്ള ഇലക്ട്രോലൈറ്റുകൾ ആയതിനാൽ ചൂടാകില്ല, പൊട്ടിത്തെറിക്കില്ല. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ കഴിയും. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ലിഥിയം സൂപ്പർ കപ്പാസിറ്ററായും ഉപയോഗിക്കാം. മറ്റു ബാറ്ററികൾപോലെ പുനരുപയോഗിക്കാമെന്നും നിർമാണച്ചെലവും താരതമ്യേന കുറവാണെന്നും ദീപു അവകാശപ്പെടുന്നു.
പ്രഫ.യങ് ക്യൂ കിം ആണ് ഗൈഡ്. സിഎംഎസ് കോളജിൽ നിന്ന് എംഎസ്സി (അനലിറ്റിക്കൽ കെമിസ്ട്രി) വിജയിച്ച ദീപു സൗത്ത് കൊറിയയിലെ ക്യുങ്പൂക്ക് നാഷനൽ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർഥിയാണ്. കൂവപ്പള്ളി ഉഷസ്സ് ഭവനിൽ എ.മുരുകദാസ് – ടി.ദീപ ദമ്പതികളുടെ മകനാണ്. ഭാര്യ: ആർദ്ര. (അസി. പ്രഫസർ, മദർ തെരേസ കോളജ്, തിരുവനന്തപുരം).
