KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽ ജ്യോതിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി ; കേരളാ ഗവർണർ തിരി തെളിച്ചു

കാഞ്ഞിരപ്പള്ളി; ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പരിവർത്തനം ചെയ്ത ഒരു സാമൂഹിക എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കേന്ദ്രമാണ് അമൽ ജ്യോതി എന്ന് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ കോളേജിന്റെ യാത്രയിൽ ഒരു പാട് വ്യക്തികളുടെ പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന അമൽ ജ്യോതി. 2047 ല്‍ ഇന്ത്യ വികസത രാജ്യമാകും, അതിനായി പുതുതലമുറയ്ക്ക് വലികാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും, വികസിത ഭാരതത്തിന്റെ ഭാഗമാകുന്ന വികസിത കേരളത്തിന്റെ ശക്തി കേന്ദ്രം അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥികളെ പോലുള്ളവരാകും. ഭാവിയിലെ എഞ്ചിനീയർമാർ തൊഴിലന്വേഷകരല്ല, മറിച്ച് തൊഴിൽ സ്രഷ്ടാക്കളാകാൻ ആഗ്രഹിക്കണമെന്നും അതുവഴി രാജ്യത്തിന്റെ വളർച്ചയ്ക്ക് അർത്ഥവത്തായ സംഭാവന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സിൽവർ ജൂബിലിയുടെ വർഷം മുഴുവൻ നീളുന്ന ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയാരുന്നു അദ്ദേഹം.

ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലൽ, രൂപതാ മുൻ ബിഷപ്പ് മാർ മാത്യു അറക്കൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് , രൂപതാ വികർ ജനറാളും കോളേജ് മാനേജറുമായ ഫാ. ബോബി ആലക്സ് മണ്ണംപ്ലാക്കൽ, പത്തനംതിട്ട എം പി ആന്റോ ആന്റണി, ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം എൽ എ , വിദ്യാർത്ഥി പ്രതിനിധി അനൂപ് ജോസഫ് എന്നിവർ പ്രസം​ഗിച്ചു. കോളേജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ഡോ. റോയ് ഏബ്രഹാം പഴേപറമ്പിൽ, പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്തുകളുടെയും പ്രാദേശിക സ്വയം-ഭരണസ്ഥാപനങ്ങളുടെയും പ്രതിനിധികൾ, മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, ജീവനക്കാർ, പി.ടി.എ. അംഗങ്ങൾ, വിദ്യാർത്ഥികൾ, മുൻവിദ്യാർത്ഥികൾ, എന്നിവരുൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

രജത ജൂബിലി വെറുമൊരു ഭൂതകാല ആഘോഷമല്ല, മറിച്ച് ഭാവിയോടുള്ള പ്രതിബദ്ധതയാണെന്നും, ജൂബിലി വർഷത്തിൽ അധ്യാപകർക്കും, ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും, പ്രാദേശിക സമൂഹത്തിനും ഉതകുന്ന നിരവധി പരിപാടികൾ ഉണ്ടായിരിക്കുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു.

മുൻ ബിഷപ്പ് മാർ മാത്യു അറക്കൽ തന്റെ പ്രത്യേക പ്രസംഗത്തിൽ, സ്ഥാപനം സ്ഥാപിക്കുന്നതിന്റെ വെല്ലുവിളി നിറഞ്ഞ ആദ്യ വർഷങ്ങളെ അനുസ്മരിച്ചു. ഒരിക്കൽ അസാധ്യമെന്ന് തോന്നിയത് വിശ്വാസത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും പിന്നീട് അത് കൂവപ്പള്ളിയെന്ന കൊച്ചു ​ഗ്രാമത്തിന്റെ എഞ്ചിനീയറിം​ഗ് സിറ്റിയായി വളർന്നു എന്നും അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറലും കോളേജ് ചെയർമാനുമായ വെരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അമൽ ജ്യോതിക്ക് അടിത്തറ പാകിയ മാർ മാത്യു അറയ്ക്കലിന്റെയും ഫാ. മാത്യു വടക്കേമുറിയുടെയും മുൻനിര ദർശനത്തിനും അക്ഷീണ പരിശ്രമത്തിനും നന്ദി അർപ്പിച്ചു.

error: Content is protected !!