ചിറക്കടവ് ഏഴാം വാർഡിൽ ഒരേ മുന്നണിക്ക് രണ്ട് സ്ഥാനാർത്ഥികൾ ..കേരള കോൺഗ്രസ് (എം)ന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് സിപിഐയ്ക്ക് നൽകിയെന്ന് ആരോപിച്ച് പ്രതിഷേധം ശക്തം
പൊൻകുന്നം: ചിറക്കടവ് ഏഴാം വാർഡിൽ എൽഡിഎഫ് മുന്നണിയുടെ പേരിൽ രണ്ട് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാവുകയാണ്. കേരള കോൺഗ്രസ് ( എം) സ്ഥാനാർത്ഥിയും സിറ്റിംഗ് മെമ്പറുമായ ആന്റണി മാർട്ടിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ രണ്ടുദിവസം മുമ്പ് പ്രത്യക്ഷപ്പെട്ടെങ്കിലും തുടർന്ന് സിപിഐ സ്ഥാനാർത്ഥി കെ ബാലചന്ദ്രന്റെ പേരും വാർഡിൽ മുൻപോട്ട് വരികയായിരുന്നു. തുടർന്ന് ബാലചന്ദ്രന്റെ പോസ്റ്ററും പ്രത്യക്ഷപെടുകയായിരുന്നു .
കേരള കോൺഗ്രസ് – എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് സിപിഐയ്ക്ക് നൽകിയെന്ന് ആരോപിച്ച് കേരളം കോൺഗ്രസ് എം പ്രതിഷേധത്തിലാണ് . നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് – എം വാർഡ് പ്രസിഡന്‍റ് റെജി കാവുങ്കൽ രാജി വച്ചു.
ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – എം നേതാവുമായ ആന്‍റണി മാർട്ടിനായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. പഞ്ചായത്ത് ഭരണസമിതിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ആന്‍റണി മാർട്ടിനായിരുന്നു.
പോസ്റ്ററുകൾ തയാറാക്കി ആന്‍റണി മാർട്ടിൻ പ്രചരണം ആരംഭിച്ചിരിക്കെയാണ് സീറ്റ് സിപിഐയ്ക്ക് നൽകിയത്.
ചിറക്കടവ് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചവരിൽ ആന്‍റണി മാർട്ടിനും ഉണ്ടായിരുന്നു. ആദ്യം വനിതാ സംവരണമായിരുന്ന വാർഡ് വീണ്ടും നറുക്കെടുപ്പ് നടന്നപ്പോൾ ജനറൽ വാർഡ് ആയി മാറുകയായിരുന്നു. ഈ വാർഡ് ആണ് സിപിഐയ്ക്ക് വിട്ടു കൊടുക്കുവാൻ സിപിഎം നിർദേശിച്ചത്.
