KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ 24 വാർഡുകളിൽ 14 നേടി മികച്ച ഭൂരിപക്ഷം നേടി യുഡിഎഫ്.; പക്ഷെ സംവരണം ആയതിനാൽ പ്രസിഡന്റ് ആക്കാൻ ആളില്ല ; ബിജെപിയോ സിപിഎമ്മോ പ്രസിഡന്റ് സ്ഥാനത്ത് ഭരണം നടത്തും.

എരുമേലി: 24 വാർഡുകളിൽ 14 നേടി മികച്ച ഭൂരിപക്ഷം കിട്ടിയിട്ടും യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. പ്രസിഡന്റ് പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും യുഡിഫ് അംഗങ്ങൾ ഇല്ല. വൻ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ചിട്ടും
പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികവർഗ പ്രതിനിധി ഇല്ലെന്നുള്ളതാണ് വൻ വിജയത്തിലും ദുഃഖം. രണ്ട് സീറ്റിൽ പട്ടിക വർഗ വിഭാഗത്തിൽ സ്ഥാനാർഥിയേ മത്സരിപ്പിച്ചെങ്കിലും രണ്ടു പേരും തോറ്റിരുന്നു. ബിജെപിക്കും സിപിഎമ്മിനും പട്ടിക വർഗ അംഗങ്ങൾ ഉണ്ട്. അവരിൽ ഒരാൾ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ഭരണം നടത്തും.

ഇരുമ്പൂന്നിക്കര, ഉമ്മികുപ്പ വാർഡുകളിലാണ് പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് കോൺഗ്രസ് രണ്ട് പേരെ മത്സരിപ്പിച്ചത്. ഇവർ രണ്ടും പരാജയപ്പെട്ടു. അതേ സമയം മൂന്ന് വാർഡുകളിൽ ഇടതുപക്ഷത്ത് മത്സരിച്ച പട്ടികവർഗ പ്രതിനിധികളിൽ ശ്രീനിപുരം വാർഡിൽ മത്സരിച്ച സിപിഎമ്മിലെ അമ്പിളി സജീവൻ മാത്രമാണ് ജയിച്ചത്. പട്ടികവർഗ സംവരണ സീറ്റായ ഉമ്മിക്കുപ്പയിൽ ഇരു മുന്നണികളെയും തോൽപ്പിച്ച് ബിജെപി യുടെ കെ.കെ. രാജൻ അട്ടിമറി വിജയം നേടി.

മൂക്കൻപെട്ടി വാർഡിൽ ഇടതുപക്ഷത്തിനും ബിജെപിക്കും തുല്യ വോട്ട് കിട്ടിയത് മൂലം ടോസ് ഇടേണ്ടി വരികയായിരുന്നു. ടോസിട്ടതി ൽ നറുക്ക് വീണ ബിജെപിയുടെ സുരണ്യ വിജയിയായി.

പമ്പാവാലിയിൽ സ്വതന്ത്രൻ നേടിയ വമ്പൻ വിജയം മുന്നണികൾക്കെല്ലാം തിരിച്ചടിയായി. സിപിഎം നേതാക്കളും ദമ്പതികളുമായ കെ.സി. ജോർജുകുട്ടിയും തങ്കമ്മ ജോർജുകുട്ടിയും ഒരേപോലെ തോറ്റത് ഇടതുപക്ഷത്തിനേറ്റ പ്രഹരമായി. കഴിഞ്ഞ തവണ ഒരാൾ പോലും ജയിക്കാതിരുന്ന മുസ്‌ലിം ലീഗിന് ഇത്തവണ സമ്പൂർണ വിജയം

പഞ്ചായത്തിലെ നാല് ബ്ലോക്ക് ഡിവിഷനുകളിലും ആകെയുള്ള ഒരു ജില്ലാ ഡിവിഷനിലും യുഡിഎഫിനാണ് വിജയം.

error: Content is protected !!