ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി എഞ്ചിനീറിംഗ് കോളേജ് വിദ്യാർഥി മരിച്ചു
കാഞ്ഞിരപ്പള്ളി : തൊടുപുഴ ടൗണിനു സമീപം കോലാനി ബൈപാസിൽ തോട്ടുപുറം ഫ്യൂവൽസിനു സമീപം ഞായറാഴ്ച പുലർച്ചെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കളമശേരി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണന് (19) ഗുരുതര പരിക്കേറ്റു.
പുലർച്ചെ 4.15 ഓടെ യായിരുന്നു സംഭവം. കോലാനി ഭാഗത്തു നിന്നു തടി കയറ്റിവന്ന ലോറി യും പാലാ ഭാഗത്തേക്ക് പോയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ തൊടുപുഴ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ സേനയുടെ ആംബുലൻസിൽ ഇരുവരെയും തൊടു പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കിരൺ രാധാകൃ ഷ്ണൻ ചികിത്സയിൽ തുടരുകയാണ്. മരിച്ച അഭിഷേക് കാഞ്ഞിരപ്പള്ളി തമ്പലക്കാട് കടവ്‌പുഴ വീട്ടിൽ വിനോദിന്റെയും ശാലിനിയുടെയും മകനാണ്. വിനോദും കുടുംബവും ഉരുളികുന്നത്ത് ബേക്കറി നടത്തുകയാണ്. സഹോദരി വർഷ ബംഗളൂരുവിരിൽ നഴ്സിം ഗ് വിദ്യാർഥിനിയാണ്.
