കാഞ്ഞിരപ്പള്ളി – 19-ാം മൈൽ സമാന്തരപാത നിർമ്മിക്കണം.
കാഞ്ഞിരപ്പള്ളി: കൊല്ലം-ഡിണ്ടിഗൽ (എൻ.എച്ച്. 183) ദേശീയ പാതയിൽ കോട്ടയം മുതൽ കുമളി വരെയുള്ള റോഡുവിപുലീകരണ പദ്ധതിയിൽ പ്രഖ്യാപിച്ചിരിക്കുന്ന കൊടുങ്ങൂർ, 14-ാം മൈൽ, പുളി ക്കൽകവല, പാമ്പാടി എന്നീ ജംഗ്ഷനുകളിലെ സമാന്തരപാത നിർമ്മാണ പദ്ധതിയോടെപ്പം കാഞ്ഞിരപ്പള്ളി – 19-ാം മൈൽ 6.500 കി.മി. ദൈർഘ്യം വരുന്ന സമാന്തരപാത ബൈപ്പാസ് നിർമ്മാണം കൂടി ഉൾപ്പെടുത്തണം. ശബരിമല സീസണിൽ ഉൾപ്പെടെ പൊൻകുന്നം ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും തിരക്കും ഒഴുവാക്കാൻ ബൈപ്പാസ് നിർമ്മാണം അടിയന്തിരമാണ്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കെ.വി.എം.എസ്- മണ്ണാറക്കയം- എരുമേലി പി.ഡബ്ല്യൂ.ഡി. റോഡിൽ പൊന്നക്കൽകുന്ന് ജംഗ്ഷനിൽ അടിപ്പാതയും തുടർന്ന് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചിറക്കടവ് വെള്ളാള സമുദായ ഓഫീസ് പടിയിൽ സംസ്ഥാന പാതയ്ക്ക് മുകളിലൂടെ മേൽപ്പാലവും നിർമ്മിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിപ്പടി മുതൽ 19-ാം മൈൽ വരെ എത്തുന്ന വിവിധ റോഡുകളെ വിപുലീകരിച്ച് ബൈപ്പാസ് പദ്ധതി സാക്ഷാൽക്കരിക്കണം. ഇരു പാതകൾക്കും ആറരക്കിലോമീറ്റർ മാത്രമേ ദൈർഘ്യമുള്ളു. കുമളി മുതൽ കോട്ടയം വരെ 24 മീറ്റർ വീതിയിൽ ദേശീയപാത വിപുലീകരണം ലക്ഷ്യമിട്ട് പ്രവർത്തികൽ ആവിഷ്ക്കരിക്കമ്പോൾ ദേശീയപാത നിർമ്മാണ പദ്ധതിയിൽ പൊൻകുന്നം ടൗണിൽ സ്ഥല ലഭ്യത കുറവായതിനാലും ഇരു വശങ്ങളിലുമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള അധിക സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാനും നിർദ്ദിഷ്ട ബൈപ്പാസ് നിർമ്മാണ പദ്ധതി സഹായകരമായിരിക്കും.
കേരളാ ഹൈക്കോടതിയുടെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രി പടിയിൽ രോഗികളുടെ സുരക്ഷയെ പ്രതി ആശുപത്രി വളപ്പിൽ നിന്ന് ദേശീയ പാതയ്ക്ക് കുറുകെ നിർമ്മിക്കാൻ നിർദ്ദേശം നൽകിയ ഉയരനടപ്പാത ( സൈക വാക്ക് നടപ്പാത ) നിർമ്മാണവും ദേശീയ പാതാ അധികൃതർ യാഥാർത്ഥ്യമാക്കണം. തിരക്കേറിയ വീതി കുറഞ്ഞ വളവും തിരിവും നിറഞ്ഞ ഈ പാതയിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കോടതിയുടെ നിർദ്ദേശത്തിലുള്ള ആശുപത്രിപടി മുതൽ കാഞ്ഞി രപ്പള്ളി പഞ്ചായത്ത് പടിവരെയുള്ള ദേശീയ പാതയോട് ചേർന്ന് ഓട നിർമ്മിക്കുവാനും നൽകിയ നിർദ്ദേശം ബന്ധപ്പെട്ട ദേശീയ പാതാ അധികൃതർ സമയബന്ധിതമായി പൂർത്തിയാക്കി സ്കൂൾ കുട്ടികളുടെയും കാൽനടയാത്രക്കാരുടെയും ഇരുചക്ര വാഹനക്കാരുടെയും എ.കെ.ജെ.എം. സ്ക്‌കൂളിന് സമീപത്തുളള എസ്.എൻ.ഡി.പി. വക ആരാധനാലയത്തിൽ എത്തുന്ന വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതാണ്.
