KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ വെള്ളിയാഴ്ച വെച്ച മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനായി എടുക്കുവാൻ ചെന്നപ്പോൾ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധപ്പെട്ട രണ്ട് ആശുപത്രി ജീവനക്കാരെ അന്വേഷണ വിധേയമായി ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഡ് ചെയ്തു. ജനറൽ ആശുപത്രിയിലെ അറ്റൻഡർമാരായ ആർ. വി സുജാതയെയും , വി. ഡി. രേഘയെയുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച മരണപ്പെട്ട മണിമല നെല്ലുവേലില്‍ ജോമി ജോസഫ് (45) ന്റെ മൃതശരീരമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ, നാലെണ്ണം വീതം രണ്ട് സെറ്റായി എട്ട് ഫ്രീസറുകൾ ഉണ്ടെങ്കിലും, ഒരു സെറ്റിലുള്ള നാലെണ്ണം നിലവിൽ തകരാറിലാണ്. ഉപയോഗയോഗ്യമായ ഫ്രീസറുകളിൽ ഒരെണ്ണത്തിൽ മാത്രമേ നിലവിൽ മൃതദേഹം സൂക്ഷിച്ചിരുന്നുള്ളൂ. ഉപയോഗയോഗ്യമായ മൂന്ന് ഫ്രീസറുകളിൽ ഏതിലെങ്കിലും മൃതദേഹം വെക്കുന്നതിന് പകരം, പ്രവർത്തന രഹിതമായ ഫ്രീസറിൽ വെച്ചതാണ് മൃതദേഹം അഴുകാൻ കാരണമെന്ന് അധികാരികൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുവാൻ ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ചർച്ചകൾക്ക് ശേഷം മൃതദേഹം, പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

നിലവിൽ മൃതദേഹം റാന്നി മന്ദമരുതി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 -ന് മണിമല ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.

error: Content is protected !!