കോരുത്തോട് റോഡിൽ കാട്ടുപോത്തുകൾ ഭീഷണി ; തേക്കിൻ കൂപ്പുകളിൽനിന്ന് ഇവ രാത്രിയും പകലും ഇറങ്ങുന്നു.
മുണ്ടക്കയം: കോരുത്തോട് – മുണ്ടക്കയം പാതയിലെ വണ്ടൻപതാൽ തേക്കിൻകുപ്പിനു സമീപം കാട്ടുപോത്തുകളുടെ സാന്നിധ്യം യാത്രക്കാരെ ആശങ്കയിലാക്കുന്നു. റോഡിന് ഇരുവശങ്ങളിലുമുള്ള തേക്കിൻ കുപ്പുകളിൽനിന്ന് കാട്ടുപോത്തുകൾ റോഡിലേക്ക് രാത്രിയും പകലും ഇറങ്ങുന്നതാണ് അപകടഭീഷണി.
വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെ രണ്ടു കിലോമീറ്റർ കൂപ്പ് റോഡിൽ കാട്ടുപോത്ത് വാഹനങ്ങളിൽ ഇടിച്ച് രണ്ടു വർഷത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങളായി കാട്ടുപോത്തുകളെ ഇടക്കിടെ കാണുന്നതായി നാട്ടുകാർ പ റയുന്നു. 2024 ഡിസംബർ 24-ന് തമിഴ്‌നാട്ടുകാരായ ശബരിമല തീർഥാടകരുടെ കാറിൽ കാട്ടുപോത്ത് ഇടിച്ചിരുന്നു. അപകടത്തിൽ കാട്ടുപോത്ത് ചാവുകയും ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഇതോടെ പ്രദേശത്ത് ഇവയുടെ ശല്യം അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാൽ, ഈ വർഷം മൂന്നു മാസത്തിനുള്ളിൽ മൂന്ന് അപകടം ഉണ്ടായതോടെയാണ് കാട്ടുപോത്ത് ഭീഷണി വീണ്ടും ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിൽ റോഡരികിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയിരുനു. ഇതിന്റെ ദേഹത്ത് പോത്തുകൾ ഏറ്റുമുട്ടിയതിന്റെ പരിക്കുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം ബൈക്കിനു മുന്നിൽ കാട്ടുപോത്ത് ചാടിയെങ്കിലും യാത്രക്കാർ നിസ്സാരപരിക്കുകളോടെ ര ക്ഷപ്പെട്ടു.
അഞ്ച് കാട്ടുപോത്തുകൾ സ്ഥിരമായി പ്രദേശത്ത് ഉള്ളതായി സ്ഥിരം യാത്രക്കാർ പറയുന്നു. ടി.ആർ ആൻഡ് ടി. എ സ്റ്റേറ്റിന് സമീപത്തെ തോട്ടിൽ വെള്ളം കുടിക്കാനാണ് ഇവ എത്തുന്നത്.
