പൊൻകുന്നം ചാമംപതാൽ സ്വദേശി ഉൾപ്പെടെ കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു; ദുരന്തം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ.
കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശിയായ ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം ചാമംപതാൽ സ്വദേശി അതുൽ രാജ് എന്നിവരാണ് മരിച്ചത്. ചാമംപതാൽ ചുതുപ്പറമ്പിൽ വെങ്കിടേശിന്റെയും ശാലിനിയുടെയും മകനാണ് മരണപ്പെട്ട അതുൽ രാജ് .
ഞായറാഴ്ച്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥിസംഘമാണ് വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ, മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒഴുക്കിൽപ്പെട്ട മൂന്ന് പേരെയും കണ്ടെത്താനായത്.
വിദ്യാർഥികളെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾത്തന്നെ മൂവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
വനമേഖലയിലൂടെ ഒഴുകുന്ന ഈ പുഴയിൽ വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുണ്ടെന്നും ഇത് അപകടമേഖലയാണെന്നും മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും ഇത് പാലിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്‌ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നഴ്‌സിങ് കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.
