അരയാഞ്ഞിലിമണ്ണിൽ 2.6 കോടിരൂപ ചിലവിൽ പാലം പണിയുന്നു : നിർമ്മാണം അടുത്ത മാസം ആരംഭിക്കും.
മുക്കൂട്ടുതറ : അരയാഞ്ഞിലിമൺ പാലം ടെൻഡർ നടപടികളായതായി അഡ്വ. പ്രമോദ് നാരായൺ എം എൽഎ അറിയിച്ചു. നിർമാണം അടുത്തമാസം ആദ്യം ആരംഭിക്കാനാകും. 2.6 കോടിരൂപയാണ് ചെലവ്. പട്ടികവർഗ കോർപ്പസ് ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണ ചുമതല.
ഒരുവശം പമ്പാനദിയും മൂന്നുവശവും ശബരിമല വനത്താലും ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് അറയാഞ്ഞിലിമൺ. പമ്പാനദിയിൽ നിർമിച്ചിട്ടുള്ള കോസ്‌വേകളാണ് ഇവിടെ എത്താനുള്ള ഏകമാർഗം. മഴക്കാലത്ത് പമ്പയിലെ ജലനിരപ്പ് ഉയരുമ്പോൾ കോസ്‌വേ പലപ്പോഴും മുങ്ങും. വെള്ളപ്പൊക്ക സമയത്ത് ഇവിടെ ആവശ്യസാധനങ്ങൾ എത്തിക്കുന്നതും രോഗികളെ ആശുപത്രിയിലാക്കുന്നതും എൻഡിആർഎഫും അഗ്നിരക്ഷാ സേനയും എത്തിയാണ്.
പുതിയതായി നിർമ്മിക്കാൻ ഇരുമ്പ് പാലത്തിലൂടെ ചെറിയ ആംബുലൻസ് അടക്കമുള്ള ചെറുവാഹനങ്ങൾ പോകാൻ കഴിയും. 1.8 മീറ്റർ വീതിയും 90 മീറ്റർ നീളവുമുള്ള പാലത്തിന് നദിയിൽ ഏഴ് തൂണുണ്ടാകും.
