KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടവഴി റോഡായി മാറ്റിയപ്പോൾ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ

കുന്നുംഭാഗം :- അമ്പഴത്തിനാൽ -ഐരാറ്റുകുന്നേൽ ഇടവഴി റോഡ് ആക്കി നൽകണമെന്ന് നാട്ടുകാർ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടിയെത്തിയ സ്ഥാനാർഥി ആന്റണി മാർട്ടിനോട് അഭ്യർത്ഥിച്ചപ്പോൾ വഴിയുണ്ടാക്കാം എന്ന് പറഞ്ഞുവെങ്കിലും മെമ്പർ ആയതിനുശേഷം കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ കരുണാകരൻ നായർ ചേറ്റേടത്തിൽ, അനിൽകുമാർ ചേരിയിൽ, അമ്പഴത്തിനാൽ വിജയചന്ദ്രൻ പിള്ള, രാജേന്ദ്രൻ പിള്ള, പ്രസാദ് കുമാർ ഓമനക്കുട്ടൻ താവൂർ എന്നിവരുടെ സ്ഥലം പഞ്ചായത്തിന്റെ പേർക്ക് ആധാരം എഴുതി പുതിയ റോഡ് നിർമ്മിച്ചു.

പുതിയ വഴിയിൽ നാലോളം ഇലക്ട്രിക് പോസ്റ്റുകൾ റോഡിന്റെ നടുക്ക് തന്നെ വഴിമുടക്കി നിന്നപ്പോൾ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇവ മാറ്റി സ്ഥാപിക്കുന്നതിന് പിന്നെയും താമസം നേരിട്ടു. ഡോ എൻ ജയരാജ് എംഎൽഎ മൂന്നുലക്ഷം രൂപ റോഡിന് അനുവദിച്ചപ്പോഴാണ് റോഡ് നിർമ്മാണ പദ്ധതികളുടെ തുക ഗവൺമെന്റ് പുതുക്കി നിശ്ചയിച്ചത്. അതോടെ റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്യാൻ ഈ തുക അപര്യാപ്തമായതോടെ റോഡ് നിർമ്മാണം വീണ്ടും പ്രതിസന്ധിയിലായി. ഈ അവസരത്തിലാണ് 100% നികുതി പിരിച്ചതിന് പഞ്ചായത്ത് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ഏഴാം വാർഡിന് സമ്മാനമായി ലഭിച്ചത്. ആ തുക കൂടി കൂട്ടി റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്തു.

എല്ലാ തടസ്സങ്ങളും നീങ്ങി റോഡ് പൂർത്തിയാക്കിയപ്പോൾ ഉദ്ഘാടനം നാട്ടുകാർ ആഘോഷമാക്കി മാറ്റി. ഗവൺമെന്റ് ചീഫ് ഡോക്ടർ എൻ ജയരാജ് അമ്പഴത്തിനാൽ – ഐരാറ്റുകുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ഗിരീഷ് എസ് നായർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. രവീന്ദ്രൻ നായർ, പഞ്ചായത്ത് അംഗങ്ങളായ കെ ജി രാജേഷ് , ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, വിഎൻ കരുണാകരൻ, കെ ബാലചന്ദ്രൻ, സുരേഷ്കുമാർ, അജിത് കുമാർ ജി, റെജി കാവുങ്കൽ, മധുസൂദനൻ നായർ, സുരേഷ് കെ റ്റി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!