പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനു മുൻപിൽ അപകടഭീഷണി
പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിലേക്ക് നടന്നുകയറുന്ന ഭാഗത്ത് മാൻഹോളുകൾ ഉയർന്നുനിൽക്കുന്നതും ടൈലുകൾ ഇളകിക്കിടക്കുന്നതും യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നു. മാൻഹോളുള്ള ഭാഗത്ത് കോൺക്രീറ്റിങ് നടത്താതെ കിടക്കുന്നതും അപകടകരമാണ്. ബസുകൾ കടന്നുവരുന്ന ഭാഗമായതിനാൽ ആൾക്കാർ ഇതിലൂടെ നടന്നുപോകുന്നതാണ്. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വഴിയിടം എന്ന പേരിൽ നവീകരിച്ച ചിറക്കടവ് പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷാണ് അധികൃതരുടെ അനാസ്ഥമൂലം യാത്രക്കാർക്ക് കെണിയാകുന്നത്.
നവീകരിച്ചപ്പോൾ ഷീറ്റിട്ട് മുൻപോട്ട് നീട്ടിയെടുത്ത ഭാഗം തകർന്ന് മഴപെയ്താൽ വെള്ളം മുഴുവൻ യാത്രക്കാരുടെ ദേഹത്തുവീഴും. മേൽക്കൂരയിൽ നിന്നുള്ള വെള്ളം പുറത്തേക്കുപോകുന്നതിനുപകരം ഷട്ടറിന്റെ ഭാഗത്തേക്കാണ് വീഴുന്നത്.
