KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ-2025 കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ ; ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒട്ടാകെ നടത്തപ്പെടുന്ന 2025-ലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വേദിയാകുന്നു. ഈ പ്രോഗ്രാമിന്റെ, ഹാർഡ്‌വെയർ എഡിഷൻ നടത്തപ്പെടുന്നതിന് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാഭ്യാസ സ്ഥാപനവും അമൽജ്യോതിയാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികളുടെ ക്രിയാത്മക ചിന്താഗതികൾ വർദ്ധിപ്പിച്ച്, നൂതനാശയങ്ങൾ രൂപപ്പെടുത്തി, നവ സംരംഭങ്ങൾ വാർത്തെടുക്കുക, എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ ഇന്നവേഷൻ പ്ലാറ്റ്ഫോം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ. ഇന്ത്യയുടെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സർക്കാർ പ്രവർത്തനങ്ങൾ, വ്യവസായങ്ങൾ, ആരോഗ്യപ്രവർത്തനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സാങ്കേതിക നവീകരണം കൊണ്ടുവന്ന്, ഇന്ന് നേരിടുന്ന പല വെല്ലുവിളികൾക്കും വിദ്യാർഥികളുടെ ചിന്താഗതികളെ ഉത്തേജിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ആണ് ഈ പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്.

    ഈ ഹാക്കതോണിന്റെ  ഉദ്ഘാടനം ഡിസംബർ എട്ടിന്  തിരുവനന്തപുരം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.എസ്. രാജശ്രീ നിർവഹിക്കും. 

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, എന്നിവയുമായി സഹകരിച്ചാണ് ഈ ഹാക്കത്തോൺ നടത്തുന്നത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അമൽജ്യോതിയിൽ സംഘടിപ്പിക്കുന്ന ഹാർഡ്‌വെയർ എഡിഷൻ എട്ടിന് ആരംഭിച്ച്, രാത്രിയിലും പകലലുമായി 12 വരെ നടത്തപ്പെടും. ബീഹാർ, ഉത്തർപ്രദേശ്, തമിഴ്നാട്, ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

കോളേജ് തലത്തിലും ദേശീയതലത്തിലും രണ്ടുതവണയായി നടന്ന തിരഞ്ഞെടുക്കൽ പ്രക്രിയയിലൂടെയാണ് ഈ മത്സരത്തിനു വേണ്ടിയുള്ള ടീമുകളെ കണ്ടെത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി ടീമുകളുമായി, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈനായി സംവദിക്കുന്നതാണ്.

റെയിൽവേ മന്ത്രാലയം, ഉപഭോക്തൃ കാര്യ വകുപ്പ്, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ, എന്നിവർ തിരഞ്ഞെടുത്തതായ നാല് പ്രശ്നങ്ങൾക്കാണ്, സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി പുതുമയാർന്ന പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനായി അമൽജ്യോതിയിൽ നടക്കുന്ന ഹാക്കത്തോൺ ശ്രമിക്കുന്നത്.

.ഈ നാല് പ്രശ്നങ്ങൾക്കും ശാസ്ത്ര സഹായത്തോടുകൂടി ഏറ്റവും നല്ല പരിഹാരമാർഗ്ഗം കണ്ടെത്തുന്ന നാല് ടീമുകൾക്ക് ഒന്നര ലക്ഷം രൂപ വീതം സമ്മാനങ്ങളും നൽകും. കൂടാതെ, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും അവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പ് ആക്കി മാറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി ഇരുപതിനായിരം രൂപയുടെ സാമ്പത്തിക സഹായവും നൽകും.

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധസമിതി, തുടർച്ചയായി അഞ്ച് ദിവസം നടത്തപ്പെടുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കപ്പെടുന്നത്.

അമൽ ജ്യോതി എൻജിനീയറിങ് കോളേജിന്റെ സംരംഭകത്വ വികസന പ്രവർത്തനങ്ങളുടെ പരിചയസമ്പന്നതയാണ് കോളേജിനെ ഈ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ നടത്തുന്നതിനായി തിരഞ്ഞെടുക്കാനുള്ള കാരണം. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടുകൂടെയുള്ള രാജ്യത്തെ ആദ്യത്തെ ഇന്നവേഷൻ ആൻഡ് ഇന്റർപ്രെന്യൂർഷിപ് ഡെവലപ്മെൻറ് സെൻറർ തുടങ്ങിയതും, ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഡിപ്പാർട്ട്മെൻറ് ഓഫ് ബയോ ടെക്നോളജി, എന്നിവരുടെ ധനസഹായവും അംഗീകാരവും ഉള്ള ടെക്നോളജി ബിസിനസ് ഇങ്കുബേറ്റർ കോളേജിൽ പ്രവർത്തിക്കുന്നതും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടി പുതിയ ടെക്നോളജി വികസിപ്പിക്കുന്നതും വൈ, ഐ.പി. ഉൾപ്പെടെയുള്ള വിവിധ പ്രോജക്ട് മത്സരങ്ങളിൽ കൂടുതൽ സമ്മാനങ്ങൾക്ക് അർഹമാകുന്നതും അമർജ്യോതിക്ക് മുതൽക്കൂട്ടായി. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോക്ടർ ലില്ലിക്കുട്ടി ജേക്കബ്, ഡോക്ടർ ജിപ്പു ജേക്കബ്, കോർഡിനേറ്റർ ഡോക്ടർ ഷെറിൻ സാം ജോസ്, പ്രൊഫസർ അനീഷാമോൾ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!