KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അയ്യപ്പഭക്തരുമായി വന്ന ബസിലെ ഡ്രൈവർ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ.

എരുമേലി : ശബരിമല തീർത്ഥാടകരുമായി എരുമേലിയിൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു കിടന്ന ബസിന്റെ അടിയിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഇല്ലന്ന് പോലിസ്. ആസ്ത്മ രോഗം വഷളായി കുഴഞ്ഞു വീണ് മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചക്ക് ശേഷം 3.15 ഓടെ എരുമേലി പോലിസ് സ്റ്റേഷന് സമീപം റോഡരികിലുള്ള ചെറിയ പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് സംഭവം. തമിഴ്നാട് പുതുക്കോട്ട സ്വദേശി പ്രശാന്ത് (28) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവർ ബസിന്റെ പുറക് വശത്ത് അടിയിലായി മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിൽ
കമിഴ്ന്നു കിടക്കുന്നതായി കണ്ട് ബസിലെ തീർത്ഥാടകർ അറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വീട്ടുകാരുമായി പോലിസ് ബന്ധപ്പെട്ടപ്പോൾ ആസ്ത്മ രോഗിയായിരുന്നു ഡ്രൈവർ എന്നും ശ്വാസ തടസം സംഭവിക്കുമ്പോൾ വായിൽ മരുന്ന് സ്പ്രേ ചെയ്ത് ഉപയോഗിക്കുമായിരുന്നു എന്നും വീട്ടുകാർ പറഞ്ഞെന്ന് എരുമേലി പോലിസ് പറഞ്ഞു. 55 അംഗ തീർത്ഥാടകരുമായി വന്ന ബസിന്റെ ഡ്രൈവറെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 ഓളം തീർത്ഥാടകർ കാനനപാത വഴി പോകുന്നതിനായി ബസിൽ നിന്ന് ഇരുമുടി കെട്ടെടുക്കുന്ന സമയത്ത് ഡ്രൈവർ ബസിൽ നിന്നും ഇറങ്ങി പുറകിലേക്ക് പോകുന്നത് കണ്ടിരുന്നു. ഒരു തീർത്ഥാടകൻ ബസിൽ നിന്ന് പുറത്തിറങ്ങി വരുമ്പോൾ ഡ്രൈവർ ബസിനടിയിൽ കിടക്കുന്നത് കണ്ടാണ് സംശയം തോന്നി അടുത്ത് ചെന്ന് നോക്കിയത്. അപ്പോൾ രക്തം വാർന്ന നിലയിൽ കാണുകയും മറ്റ് തീർത്ഥാടകരുമായി പോലീസിൽ അറിയിക്കുകയും ചെയ്തതെന്ന് പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഇന്ന് ഫോറൻസിക് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലിസ് അറിയിച്ചു.

error: Content is protected !!