എരുമേലിയിൽ പോത്തിനെ വാങ്ങുവാൻ പകലെത്തി ; രാത്രിയിലെത്തി ചെമ്പ് ചരുവവുമായി കടന്നു ; മോഷണം ക്യാമറയിൽ പതിഞ്ഞു. മുണ്ടക്കയത്തെ ആക്രിക്കടയിൽ നിന്നും മോഷണമുതൽ പോലീസ് കണ്ടെടുത്തു
എരുമേലി : വളർത്തുപോത്തിനെ കണ്ട് വില പറയാനെത്തിയവർ വില ധാരണയാവാതെ മടങ്ങി. വാങ്ങാൻ എത്തിയവരിൽ ഒരാൾ, രാത്രിയിൽ തിരിച്ചെത്തി വീടിന്റെ മുറ്റത്തിരുന്ന ഒരു നൂറ്റാണ്ടു പഴക്കമുള്ള ചെമ്പ് ചരുവം മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു കാശാക്കി. മോഷണം സിസിടിവിയിൽ പതിഞ്ഞു . സിസിടിവി ദൃശ്യം പരിശോധിച്ചു മോഷണം കണ്ടെത്തിയതു വീട്ടുടമയുടെ വിദേശത്തുള്ള സഹോദരൻ. മുണ്ടക്കയത്തെ ആക്രിക്കടയിൽ മോഷ്ട്ടാവ് വിറ്റ ചരുവം പൊലീസ് കണ്ടത്തി.
ഞായറാഴ്ചയാണ് സംഭവം. ഒഴക്കനാട് കൊക്കപ്പുഴ ജെയിംസ് മാത്യുവിന്റെ വീട്ടിൽ നിന്നാണ് 10 കിലോയോളം തൂക്കമുള്ള, ഒരു നൂറ്റാണ്ടു പഴക്കമുള്ള ചെമ്പ് ചരുവം മോഷ്ടിച്ചത്. പോത്തിനെ വാങ്ങുന്നതിനായി ഞായറാഴ്ച പകൽ ഇടനിലക്കാരനും മൂന്നുപേരും വീട്ടിലെത്തിയിരുന്നു . ഇവർ വില പറഞ്ഞെങ്കിലും ധാരണയാകാതെ മടങ്ങി. തിങ്കളാഴ്ച രാവിലെയാണ് വീടിന്റെ പുറത്ത് മഴ വെള്ളം ശേഖരിക്കാൻ വെച്ചിരു ന്ന 10 കിലോ തൂക്കമുള്ള ചെമ്പിന്റെ ചരുവം കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത്. വീട്ടിലെ സി.സി. ടി.വി., ജെയിംസിന്റെ വിദേശത്തുള്ള സഹോദരന്റെ ഫോണുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വിദേശത്തു നിന്നും സഹോദരൻ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ്, പോത്തിനെ വാങ്ങാനെത്തിയവരിൽ ഒരാൾ രാത്രി ചെമ്പ് ചരുവം മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടത്. തുടർന്ന് എരുമേലി പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുണ്ടക്കയത്ത് ആക്രിക്കടയിൽ ഇത് വിറ്റതായി കണ്ടെത്തിയത് . പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
