കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ കൽക്കട്ട് കനത്ത മഴയിൽ ഇടിഞ്ഞുവീണു.
കാഞ്ഞിരപ്പള്ളി : നിർമ്മാണത്തിൽ ഇരിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപ്പാസ് റോഡിന്റെ കൽക്കട്ട് കനത്ത മഴയിൽ ഇടിഞ്ഞുവീണു. 15 അടിയോളം നീളത്തിലാണ് കെട്ട് ഇടിഞ്ഞുവീണത്. വേണ്ടത്ര ഉറപ്പില്ലാതെ കെട്ടിയത് മൂലമാണ് കൽക്കട്ട് ഇടിഞ്ഞുവീഴുവൻ കാരണം എന്നാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ ജൂണിലാണ് ബൈപ്പാസിന്റെ നിർമ്മാണം യഥാവിധി നടപ്പാക്കാത്തതിനാൽ പഴയ കരാറുകാരനെ മാറ്റിയത്. നിർമ്മാണം പിന്നീട് നിർത്തിയ നിലയിൽ ആയിരുന്നു. പുതിയ കരാർ കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ തയ്യാറെടുക്കുന്ന സമയത്താണ് പഴയ കരാർ കമ്പനി നിർമ്മിച്ച കൽക്കട്ട് ഇടിഞ്ഞു വീണിരിക്കുന്നത്. അതിനാൽ ഇതുവരെ പഴയ കരാർ കമ്പനി നടത്തിയ മറ്റു നിർമ്മാണ പ്രവർത്തനങ്ങളുടെയും ബലം പരിശോധിക്കേണ്ട സ്ഥിതി ആണുള്ളത്. . തെരുവത്ത് കൺസ്ട്രക്ഷൻസ് ആണ് പുതിയ കരാർ ഏറ്റെടുത്തിരിക്കുന്നത്.
ബൈപാസ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന കേരള റോഡ്സ് ആൻഡ് ബ്രിഡ്ജ് സ് കോർപ്പറേഷൻ അധികൃതർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.
