അതുലിനെ ഒരുനോക്ക് കാണാൻ നാട് ഒഴുകിയെത്തി…
ചാമംപതാൽ : ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവുമായിരുന്നു അതുൽ രാജ് (21). മരണവാർത്ത അറിഞ്ഞത് മുതൽ അവനെ ഒരുനോക്ക് കാണാനായി കാത്തുനിൽക്കുകയായിരുന്നു നാട്. തിങ്കളാഴ്ച രണ്ടരയോടെ ചാമംപതാലിലെ വിട്ടിലെത്തിച്ച അതുൽ രാജിനെ അവസാനമായി കാണാൻ നാട് ഒന്നടങ്കം എത്തിയിരുന്നു.
കോതമംഗലം ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്ന അതുൽ കഴിഞ്ഞ ദിവസം സഹപാഠികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങവേയാണ് മുങ്ങിമരിച്ചത്. സുഹൃത്തുക്കളുടെ കൺമുന്നിലുണ്ടായ ദുരന്തം അവർക്ക് തീരാനോവായി. വർഷങ്ങൾക്ക് മുൻപ് മധുരയിൽനിന്നും ചാമംപതാലിലെത്തിയ വെങ്കിടേഷ്-ശാലിനി ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് അതുൽരാജ്. പഠനത്തിൻ മികവ് പുലർത്തിയിരുന്ന മകനെ ഡോക്ടറാക്കണമെന്ന വലിയ ആഗ്രഹമായിരുന്നു ഇവർക്ക്. ഒപ്പം കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ടുനിന്നവർക്കും കണ്ണീരടക്കാൻ കഴിഞ്ഞില്ല.
