സിസിടിവി ക്യാമറകൾ തുണികൊണ്ട് മൂടിയ മോഷ്ട്ടാക്കൾ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു.
കാഞ്ഞിരപ്പള്ളി : ആളില്ലാതിരുന്ന വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചു 2 പവൻ സ്വർണവും – 50,000 രൂപയും മോഷ്ടിച്ചു. ആനകല്ല്
പൊന്മല ഭാഗത്ത് താമസിക്കുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ കല്ലമ്പളളി ഡോ. ആന്റണി ജോസഫിന്റെ (ലാലിച്ചൻ) ന്റെ വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപയും രണ്ട് പവന്റെ സ്വർണ്ണാഭരണങളുമാണ് മോഷ്ടിക്കപ്പെട്ടത് .
ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ആന്റണിയും കുടുംബവും വ്യാഴാഴ്ച ബെംഗളൂരുവിനു പോയിരുന്നു.
വീടിന്റെ ചുറ്റുമായി സ്ഥാപിച്ചിട്ടുള്ള 6 സിസിടിവി ക്യാമറകളും വീടിന്റെ പരിസരത്തു കിടന്ന തുണികൾ ഉപയോഗിച്ചു മറച്ച ശേഷം വീടിന്റെ പിന്നിലുണ്ടായിരുന്ന പണി ആയുധങ്ങൾ ഉപയോഗിച്ചാണ് വാതിൽ കുത്തിത്തുറന്നത്.
മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് അലമാരകൾ തുറന്നു പണവും സ്വർണാഭരണങ്ങളും കവർന്നത്. അലമാരകളിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റുരേഖകളും വാരി വലിച്ചിട്ട നിലയിലായിരുന്നു. രാവിലെ പത്രം വിതരണം ചെയ്യാനെത്തിയ ആളാണ് വീടിന്റെ മുൻ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. വാതിൽ പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വാതിലിന്റെ മുൻപിൽ സിറ്റൗട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വീടിന്റെ പിൻവശത്തു കൂടി മോഷ്ടാക്കൾ എത്തുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞങ്കിലും മുഖം മറച്ചിരുന്നതിനാൽ വ്യക്തമല്ല. ഒരാൾ സ്ത്രീകളുടെ വസ്ത്രം ധരിച്ച് മുഖം മറച്ച് മുൻവശത്ത് സിറ്റൗട്ടിലൂടെ നടക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി പന്ത്രണ്ടരയോ ടെ മോഷ്ടാക്കൾ വരുന്ന ദൃശ്യവും ഒരു മണിയോടെ ക്യാമറ തുണി ഉപയോഗിച്ച് മറക്കുന്ന ദൃശ്യങ്ങളുമാണ് ക്യാമറയിൽ പതിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
