മുണ്ടക്കയം ബസ്സ്റ്റാൻഡിൽ തെരുവുനായശല്യം.
മുണ്ടക്കയം: സുപ്രീംകോടതി ഉത്തരവ് വന്നിട്ടും തെരുവുനായ്ക്കളെ നീക്കാൻ നടപടിയില്ല. മുണ്ടക്കയം ബസ്സ്റ്റാൻഡിലടക്കം രാത്രിയും പകലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്കൂൾ തുറന്നതോടെ രാവിലെയും വൈകീട്ടും കുട്ടികളുടെ തിരക്കിനിടെ തെരുവുനായ്ക്കളുടെ സാന്നിധ്യം അപകടസാധ്യത ഉണ്ടാക്കുന്നു.
ബസിൽ കയറുവാൻ പോകു ന്ന കുട്ടികൾക്കുനേരേ നായ്ക്കൾ ഓടിവരുമ്പോൾ കുട്ടികൾ പേടിച്ച് ഓടുകയോ മറ്റോ ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കും. നായ്ക്കളെ അറിയാതെ ചവിട്ടുകയോ മറ്റോ ചെയ്താലും ആക്രമണം ഉണ്ടാകാൻ ഇടയുണ്ട്.
ബസ്സ്റ്റാൻഡിലെ കടകളിലേക്ക് എത്തുന്നവർക്കു നേരേയും നായ്ക്കൾ ആക്രമണസ്വഭാവം കാട്ടാറുണ്ട്.
കഴിഞ്ഞ ദിവസം ടി.ബി. ജങ്ഷനിൽ രണ്ട് പത്ര ഏജൻറുമാരുടെ പത്രക്കെട്ടുകൾ നായ്ക്കൾ കടിച്ചുകീറി പൂർണമായി നശിപ്പിച്ചിരുന്നു. ദേശീയപാതയിലും ടൗണിലും വഴിവിളക്കുകളുടെ അഭാവവും നായ്ക്കൾക്ക് വിഹാരത്തിന് അവസരം ഉണ്ടാക്കുന്നു.
രാത്രി പതിവായി എല്ലാ കടകളുടെയും വരാന്തകൾ കൈയ്യടക്കുന്നത് തെരുവുനായ്ക്കളാണ്.
