ചന്ദന കൃഷി വ്യാപകമാക്കുക : കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്.
കാഞ്ഞിരപ്പള്ളി : തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി ചന്ദനമരത്തിന്റെ കൃഷി വ്യാപകമാക്കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാന്‍ കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്‍റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ അറിയിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനക്കല്ല് ഗവ. എല്‍.പി. സ്കൂളിലെ കുട്ടികൾക്ക് ചന്ദനതൈകൾ വിതരണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് വൈസ് പ്രസിഡന്‍റ് അഡ്വ.സാജന്‍ കുന്നത്ത്, ഭരണ സമിതി അംഗങ്ങളായ അഡ്വ.സുമേഷ് ആന്‍ഡ്രൂസ്, പി.സി ജേക്കബ് പനയ്ക്കല്‍, ലിസ്സിപോള്‍ പന്തിരുവേലില്‍, ബാങ്ക് സെക്രട്ടറി അജേഷ്കുമാര്‍ കെ, സെയില്‍ ആഫീസര്‍ സബീന ബീഗം, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ബിജു ചക്കാലയില്‍, സ്കൂള്‍ ഹെഡ് മിസ്ട്രെസ് ലിന്‍സി ജോസഫ്, ബാങ്ക് ജീവനക്കാര്‍,അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ പരിസ്ഥിതിദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ചന്ദന തൈ നടുന്നതിനൊപ്പം പൊന്നാം കണ്ണിച്ചീരയും കൂടി 2 അടി സമചതുരത്തിലുള്ള കുഴിയില്‍ എല്ലുപൊടിയും ചാണകപ്പൊടിയും ചേര്‍ത്ത് നടുകയും, 4 മാസത്തെ വളര്‍ച്ചയെത്തിയ ചന്ദന തൈയുടെ ചുവട്ടില്‍ തുളസിയോ തുവരപ്പറയോ നട്ടുപിടുപ്പിക്കണം. 6 മാസം പ്രായമായ ചന്ദന തൈക്ക് കൊന്നമരം വെച്ച് പിടുപ്പിക്കണം. ചന്ദന മരം മറ്റ് മരങ്ങളുടെ വേരില്‍ നിന്നുമാണ് വളം സ്വീകരിക്കുന്നത്. 18 വര്‍ഷം കൊണ്ട് 35″ഇഞ്ച് വണ്ണം വരുന്ന ചന്ദന മരത്തിന് 10 ലക്ഷം രൂപാ വരെ വില ലഭ്യമാകും.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ചന്ദന തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശങ്ങളും ചടങ്ങില്‍ പങ്കുവെച്ചു.
