കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിൽ ദ്വിദിന സമ്മേളനത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ആധുനിക കാലഘട്ടത്തിൽ സഭയുടെ പുരോഗതിക്ക് അൽമായ പ്രേക്ഷിതത്വം പുതിയ തലങ്ങളിലേക്ക് കടക്കണമെന്നും രൂപതയുടെയും ഇടവകകളുടെയും കുടുംബങ്ങളുടെയും ആത്മീയ ശക്തികരണത്തിന് ആവശ്യമായ പോസിറ്റീവ് കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുന്ന ഒരു വേദിയായി പാസ്റ്ററൽ കൗൺസിൽ മാറണമെന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിൽ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിബിസിഐ ലെയ്റ്റി കൗൺസിൽ ചെയര്‍മാനും കോതമംഗലം രൂപത ബിഷപ്പുമായ മാർ ജോർജ് മഠത്തികണ്ടത്തിൽ പറഞ്ഞു.

അമല്‍ ജ്യോതി കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പാസ്റ്ററൽ കൗൺസിലിൽ ബിഷപ് മാർ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഒരുക്കങ്ങളുടെ തുടക്കമെന്നവണ്ണം ആരംഭിച്ച സഹയാത്ര സംഗമം രൂപതയില്‍ മുഴുവന്‍ പുത്തന്‍ ഉണ്ണര്‍വ് പകര്‍ന്നു നല്‍കുകയുണ്ടായി. അതിന്റെ തുടര്‍ച്ച എന്നവണ്ണം രൂപതയുടെ ആത്മീയവും ഭൗതികവുമായ മേഖലകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിനു സാധിക്കട്ടെ എന്ന് മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു.

തുടര്‍ന്ന് രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനപരിപാടികളും പദ്ധതികളും അവതരിപ്പിച്ചു. വികാരിജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍ റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പ്രൊക്യൂറേറ്റര്‍ ഫാ ഫിലിപ്പ് തടത്തില്‍, റവ.ഫാ.മാത്യു പായിക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു, ബിനീഷ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

error: Content is protected !!