ജസ്‌നയുടെ തിരോധാനം സംബന്ധിച്ച വെളിപ്പെടുത്തലുമായി ജയിൽ പ്രതി; വീണ്ടും അന്വേഷണം ചൂടുപിടിക്കുന്നു …

എരുമേലി : അഞ്ച് വർഷങ്ങൾക്ക് മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി, മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച് പുതിയ വെളിപ്പടുത്തൽ വീണ്ടും ചൂടുള്ള വാർത്തയാകുന്നു. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരനായ യുവാവിന് അറിയാമെന്നാണ് പോക്‌സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ പറയുന്നു. ഇതേക്കുറിച്ച് തടവുകാരൻ സിബിഐക്ക് മൊഴി നല്‍കി. എന്നാൽ ഇയാൾ പറഞ്ഞ തടവുകാരൻ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം..

ജസ്നയെ കാണാതായിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് കേസിലെ പുതിയ വെളിപ്പെടുത്തല്‍. ആദ്യം ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇപ്പോൾ സി.ബി.ഐക്ക് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ജസ്നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയാണ് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി, ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരന് അറിയാമെന്ന് സി.ബി.ഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ജസ്നയെ നേരത്തെ തന്നെ അറിയാം. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് നിർണായക വിവരങ്ങൾ അറിയാം’ എന്ന് സഹതടവുകാരൻ തന്നോട് പറഞ്ഞുവെന്നാണ് തടവുകാരന്റെ വെളിപ്പെടുത്തൽ.

നാല് മാസം മുമ്പാണ് സംഭവം നടക്കുന്നത്. പോക്സോ കേസിൽ നിലവിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയാണ് ജയിൽ സൂപ്രണ്ടിനോട് ഇക്കാര്യം ആദ്യം പറഞ്ഞത്. കൊല്ലം ജയിലിൽ തന്റെ കൂടെ കഴിഞ്ഞ സഹതടവുകാരനായ മോഷണക്കേസ് പ്രതിയും പത്തനംതിട്ട സ്വദേശിയുമായ പ്രതിയ്ക്ക് ജസ്നയെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം എന്ന് പറഞ്ഞതായി ഇയാൾ പറഞ്ഞത്. തുടർന്ന് സി.ബി.ഐ. പൂജപ്പുര ജയിലിൽ എത്തി തടവുകാരന്റെ മൊഴി രേഖപ്പെടുത്തി. ഇയാൾ പറഞ്ഞ വിലാസം അനുസരിച്ച് പത്തനംതിട്ട സ്വദേശിയായ തടവുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. 2018 മാര്‍ച്ച് 22-നാണ് കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കല്‍ പോലീസും സ്പെഷ്യല്‍ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറിയത്.

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്നു. അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് അറിയിച്ചെന്ന് അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് 22-ന് രാവിലെ 9.30-ന് ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി. ഓട്ടോക്കാരനും ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛന്‍ രാവിലെ 7.15-നും സഹോദരന്‍ 8.30-നും വീട്ടില്‍നിന്ന് പോയിരുന്നു.

പക്ഷേ, ജെസ്ന പിതൃസഹോദരിയുടെ വീട്ടില്‍ എത്തിയില്ല. വീട്ടില്‍നിന്ന് മൊബൈല്‍ എടുത്തിരുന്നില്ല. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ കാര്യമായ വിവരമൊന്നും കിട്ടിയില്ല. ആണ്‍സുഹൃത്തുമായി സംസാരിച്ചെങ്കിലും ജെസ്ന ഈവിധം പോകുന്നെന്ന സൂചനയൊന്നും അയാള്‍ക്കും നല്‍കിയിട്ടില്ല. സംശയിക്കുന്ന ഒന്നും ഫോണ്‍വിളികളില്‍നിന്ന് ലഭിച്ചില്ല.

എരുമേലി-മുണ്ടക്കയം റോഡില്‍ കണ്ണിമല ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍നിന്ന് കിട്ടിയ ദൃശ്യത്തില്‍ ജെസ്നയോട് സാദൃശ്യമുള്ള ഒരാള്‍ ബസില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല ക്യാമറാ ദൃശ്യങ്ങളും നോക്കിയിട്ടും അധികം വിവരമൊന്നും കിട്ടിയില്ല.

സാധാരണ മിസിങ് കേസായി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ, സാമൂഹികമാധ്യമങ്ങളില്‍ ജസ്റ്റിസ് ഫോര്‍ ജെസ്നയെന്ന ഹാഷ്ടാഗ് വൈറലായി. ജെസ്നയുടെ സഹോദരങ്ങളുടെ ഫെയ്സ്ബുക്ക് ലൈവും മറ്റുമെല്ലാം കേരളം ഏറ്റെടുത്തു. സംഭവത്തില്‍ ജനശ്രദ്ധ കൈവന്നതോടെ പോലീസ് അന്വേഷണവും ഉണര്‍ന്നു. പക്ഷേ, ജെസ്നെയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

വീട്ടില്‍നിന്നിറങ്ങിയ ജെസ്ന എരുമേലി വരെ എത്തിയെന്ന നിഗമനത്തില്‍ മാത്രമാണ് ആദ്യനാളുകളില്‍ പോലീസിന് എത്താനായത്. അവിടെനിന്ന് ജെസ്ന എങ്ങോട്ട് പോയെന്നറിയാതെ അന്വേഷണം വഴിമുട്ടി. സഹപാഠികളെയും കൂട്ടുകാരെയും ബന്ധുക്കളെയും ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. ഓരോ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ പോലീസ് ആ സ്ഥലങ്ങളിലേക്ക് പാഞ്ഞു. പക്ഷേ, നിരാശയായിരുന്നു ഫലം. ജെസ്നയെ ബെംഗളൂരുവില്‍ കണ്ടു, മൈസൂരുവില്‍ കണ്ടു എന്നിങ്ങനെയായിരുന്നു പോലീസിന് ലഭിച്ചിരുന്ന സന്ദേശങ്ങള്‍.

കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് രണ്ട് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്.പി. ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ടായിരുന്നത്. ജെസ്നയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയ വസ്ത്രത്തില്‍ രക്തക്കറ പുരണ്ടതായി കണ്ടെത്തി. ഇത് ജെസ്നയുടെ രക്തമാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായില്ല. 2018 മേയ് 27-ന് ഐ.ജി. മനോജ് ഏബ്രഹാം അന്വേഷണം ഏറ്റെടുത്തു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തുകയുംചെയ്തു.

2018 ഓഗസ്റ്റില്‍ മഹാപ്രളയം വന്നതോടെ അന്വേഷണം തണുത്തമട്ടിലായി. പരാതികളെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എ.ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരി ചുമതലയേറ്റു. 2020 ഏപ്രിലില്‍ നിര്‍ണായകവിവരം കിട്ടിയെന്ന് അറിയിച്ചെങ്കിലും സംഘം പ്രതികരിക്കാന്‍ വിസമ്മതിച്ചു. ജെസ്ന എവിടെയുണ്ടെന്ന് തനിക്ക് അറിയാമെന്ന് ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞിരുന്നു. പക്ഷേ, കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാനപ്രസ്താവന പത്തനംതിട്ട എസ്.പി.യായിരുന്ന കെ.ജി. സൈമണും നടത്തിയെങ്കിലും ജെസ്ന കാണാമറയത്തുതന്നെ തുടരുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജെസ്‌ന കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നത്. എരുമേലിയില്‍ ക്യാമ്പ് ചെയ്തടക്കം സി.ബി.ഐ സംഘം വിവരങ്ങള്‍ ശേഖരിച്ചു. കേസിന്റെ എഫ്.ഐ.ആറും സമര്‍പ്പിച്ചു. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജെസ്‌ന എവിടെയാണെന്നോ ജെസ്‌നയ്ക്ക് എന്തുപറ്റിയെന്നോ എന്ന സൂചന പോലും സി.ബി.ഐ നല്‍കിയിട്ടില്ല. ജെസ്‌നയ്ക്കായി ലുക്ക് ഔട്ട് നോട്ടീസും സി.ബി.ഐ. പുറപ്പെടുവിച്ചിരുന്നു . ഇതിനിടെ, ജെസ്‌നയുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളുണ്ടായില്ല.

error: Content is protected !!