ചെമ്പൻ കളർ പൂച്ചയെ കണ്ടവരുണ്ടോ ? കണ്ടെത്തിയാല്‍ 5000 രൂപ പാരിതോഷികം .. ഉഷാറായി തിരച്ചിൽ നടത്തി നാട്ടൂകാർ

കാഞ്ഞിരപ്പള്ളി: ഒന്നരവര്‍ഷമായി തന്റെ കൂടെയുള്ള കുഞ്ഞുകുട്ടന്‍ എന്ന് പേർ വിളിക്കുന്ന, അരുമയായ പൂച്ചയെ കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാനില്ല, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പരിതോഷികം. എറണാകുളം സ്വദേശിനി ഡെയ്സി ജോസഫിന്റെ ഈ മോഹന വാഗ്ദാനം കണ്ടതോടെ നിരവധിപേർ പൂച്ചയെ കണ്ടെത്തുവാനായി ഉഷാറായി തിരച്ചിൽ നടത്തിയെങ്കിലും ഇനിയും കണ്ടെത്തിയില്ല.

ഒരാഴ്ച മുന്‍പാണ് കുഞ്ഞുകുട്ടന്‍ എന്ന് വിളിക്കുന്ന ഡെയ്സിയുടെ വളര്‍ത്ത് പൂച്ചയെ കാണാതാകുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടുകിട്ടാതായതോടെ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഒട്ടിച്ച് പൂച്ചയെ കാത്തിരിക്കുകയാണ് ഇവര്‍. സമീപത്തുള്ള വീടുകളിൽ ഡെയ്സി തിരച്ചിൽ നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്തിയില്ല .

എറണാകുളം കാക്കനാട് സ്വദേശിയായ ഡെയ്സി കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിയില്‍ കഴിഞ്ഞ 25-നാണ് ചികിത്സയ്ക്കായി എത്തിയത്. തന്റെ സന്തതസഹചാരിയായ പൂച്ചയെയും ഒപ്പം കൂട്ടിയിരുന്നു. ഫ്ളാറ്റില്‍ ഒപ്പം കഴിഞ്ഞിരുന്ന പൂച്ച ആദ്യമായിട്ടാണ് പുറത്തേക്കും ആളുകള്‍ക്കിടയിലേക്കും ഇറങ്ങുന്നത്. ആദ്യദിനം ഒപ്പം പുറത്തുകൂടി നടക്കാന്‍ പൂച്ചയും ഒപ്പമുണ്ടായിരുന്നു. 26-ന് രാത്രിയോടെയാണ് കാണാതാകുന്നത്. സമീപത്തെ വീടുകളിലും പ്രദേശവാസികളോടും എല്ലാം അന്വേഷിച്ചു. തുടര്‍ന്നാണ് കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഒട്ടിച്ചത്.

പോസ്റ്റര്‍കണ്ട് സാദൃശ്യംതോന്നിയ പൂച്ചയെ നാട്ടുകാര്‍ കൊണ്ടുവന്നെങ്കിലും കുഞ്ഞുകുട്ടനല്ലെന്ന് ഡെയ്‌സി സ്ഥരീകരിച്ചു. ഗോള്‍ഡന്‍ വെള്ള നിറത്തിലുള്ള വരയുള്ളതാണ് പൂച്ച. ഓറഞ്ച് ക്യാറ്റ് എന്നറിയപ്പെടുന്ന റെഡ്റ്റാബി ഇനത്തില്‍പ്പെട്ടതാണ്. ഒന്നരവര്‍ഷം മുന്‍പ് സഹോദരിയാണ് പൂച്ചയെ ഡെയ്സിക്ക് സമ്മാനിക്കുന്നത്. ഡെയ്സിയുടെ പൂച്ചയോടുള്ള സ്നേഹം മനസ്സിലാക്കി പ്രദേശവാസികളും പൂച്ചയ്ക്കായുള്ള തിരച്ചിലിലാണ്.

ഇതിനു മുൻപ് പൂച്ച ഒരിക്കൽ വീടുവിട്ട് പോയതാണ് . പിന്നീട് തനിയെ തിരിച്ചെത്തിയിരുന്നു. അതിനാൽ ഡെയ്സി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . ചികിസ സംബന്ധമായി ഡെയ്സി കാഞ്ഞിരപ്പള്ളിയിൽ പത്തു ദിവസം കൂടി ഉണ്ടാവും, അതിനുള്ളിൽ തന്റെ പ്രിയപ്പെട്ട പൂച്ചയെ കണ്ടെത്തുവാൻ സാധിക്കും എന്നാണ് ഡെയ്സി പ്രതീക്ഷിക്കുന്നത് .

error: Content is protected !!